കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിന് നിൽക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധധാരികൾ വന്നു; പിണറായി വിജയൻ എന്നെ വെട്ടി ; ഗുരുതര ആരോപണവുമായി കണ്ടോത്ത് ഗോപി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിരുന്നു.

അന്ന് നാഷണൽ ബീഡി ആന്റ് സിഗർ വർക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാൻ. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു അന്ന്. ഇതിന്റെ ഭാഗമായുള്ള കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാനും, കഴിഞ്ഞ ദിവസം മരണപ്പെട്ട ബാബു മാസ്റ്ററും വഴിയിൽ നിൽക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധധാരികൾ വന്നു.

താനാണോടോ ജാഥ ലീഡർ എന്ന് പറഞ്ഞ് പിണറായി വിജയൻ എന്നെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു’- അദ്ദേഹം പറഞ്ഞു. ജാഥയുടെ ഭാഗമായി പോയപ്പോൾ പല സ്ഥലത്ത് വച്ചും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപി പറഞ്ഞു.

ധർമടത്ത് പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് താൻ നൽകിയ കേസെല്ലാം തേഞ്ഞുമാഞ്ഞ് പോയി എന്നും കണ്ടോത്ത് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കണ്ടോത്ത് ഗോപിയെന്നായിരുന്നു കെ സുധാകരൻ വിശേഷിപ്പിച്ചത്.