ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാന്‍

റോം: എഫ് സിസി സന്ന്യാസ സഭയിൽ നിന്ന് ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാന്‍. എഫ് സിസി സഭയുടെ നടപടിക്കെതിരേ ലൂസികളപ്പുര നൽകിയ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ് സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടർന്ന ലൂസിയെ 2019 ൽ സഭ പുറത്താക്കിയിരുന്നു.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടിവി ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാതെ അവഗണിച്ചതിന്റെ പേരിലാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.