പുസ്തകം വാങ്ങി മടങ്ങവേ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യൻമുഴി തടപ്പറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പിൽ പ്രമോദിന്റെ മകൾ സ്‌നേഹ(14) എന്നിവരാണ് മരിച്ചത്. മുക്കം മാമ്പറ്റ ബൈപ്പാസിൽ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു അപകടം.

മുക്കത്ത് നിന്നും പുസ്തകങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്‌നേഹയും സഞ്ചരിച്ച ബൈക്കിൽ എതിരെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പർ കയറി ഇറങ്ങി തൽക്ഷണം മരിച്ചു.

മുക്കം പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ നീക്കം ചെയ്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.