ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പോലീസിന്റെ കൺവെട്ടത്ത് നിന്നും; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാർട്ടിൻ ജോസഫ് രക്ഷപ്പെട്ടത് പോലീസിന്റെ കൺവെട്ടത്ത് നിന്നും. രണ്ടു ദിവസം മുൻപ് കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്‌മെന്റിൽ നിന്നും മാർട്ടിൻ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ജൂൺ എട്ടിന് പുലർച്ചെ നാലരയോടെയാണ് മാർട്ടിൻ ജോസഫും കൂട്ടാളിയും ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. മാർട്ടിൻ മറ്റൊരു സുഹൃത്തിനൊപ്പം ഫ്‌ളാറ്റിലെ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

അതേസമയം കേസിൽ പ്രതി മാർട്ടിൻ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മാർട്ടിനെ കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകാൻ സഹായിച്ച ശ്രീരാഗ്, ജോൺജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാർട്ടിന് വേണ്ടി തൃശൂർ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.