കെ സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബദിയടുക്ക പൊലീസ്; തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും കൂട്ടിച്ചേർക്കും

കാസർകോട്: സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന മൊഴിയിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബദിയടുക്ക പൊലീസ്. നൽകിയെന്ന കെസുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 171 B,171 E വകുപ്പുകൾ പ്രകാരമാണ് കേസ്. സുന്ദരയുടെ മൊഴി കൂടി ചേർത്ത് വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. തുടർന്നാണ് ബദിയടുക്ക പൊലീസിന്റെ നടപടി.

തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കും. കേസിൽ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും.

കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിവി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തടങ്കലില്‍ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു.