തീരമേഖലക്കായി 11,000 കോടിയുടെ പാക്കേജ്; കടല്‍ഭിത്തി നിര്‍മ്മാണത്തിന് കിഫ്ബി വഴി 2300 കോടി

തിരുവനന്തപുരം : കാലവര്‍ഷക്കെടുതിയില്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന തീരമേഖലക്കായി 11,000 കോടിയുടെ പാക്കേജ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണത്തിനുള്ള പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്.

കടല്‍ഭിത്തി നിര്‍മ്മാണത്തിന് കിഫ്ബി വഴി 2300 കോടി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. തീരദേശത്തിന്റെ വികസനത്തെ സഹായിക്കുന്ന തീരദേശ ഹൈവേ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. നാല് വര്‍ഷം കൊണ്ടാവും 18,000 കോടിയുടെ പദ്ധതികള്‍ തീരദേശത്ത് പൂര്‍ത്തീകരിക്കുക. കടലാക്രണത്തിന് ശാസ്ത്രീയ പരിഹാരം കാണുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ തീരദേശം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കടലാക്രണവും തീരശോഷണവും മൂലം പ്രതിസന്ധി അനുഭവിക്കുന്ന തീരദേശ ജനതക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.