നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല; പാർക്കിലെ അവസാന സിംഹവും വിടവാങ്ങി

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല. പാർക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. ബിന്ദുവെന്ന പെൺസിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. 1984 ൽ നാല് സിംഹങ്ങളുമായായിരുന്നു നെയ്യാറിലെ ലയൺ സഫാരി പാർക്കിന്റെ തുടക്കം. ബിന്ദു യാത്രയാകുന്നതോടെ 36 വർഷങ്ങൾക്കിപ്പുറം പാർക്കിന് സിംഹങ്ങൾ അന്യമായിരിക്കുന്നു.

ഇതോടെ പേരിൽ മാത്രം സിംഹമുളള പാർക്കാവുകയാണ് ലയൺ സഫാരി. രണ്ടായിരത്തിൽ പാർക്കിൽ ജനിച്ച് വളർന്ന ബിന്ദുവിന്റെ ആരോഗ്യ നില കഴിഞ്ഞയാഴ്ചയാണ് മോശമായത്. 2018 പാർക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങൾ. കൂട്ടിനുണ്ടായിരുന്ന നാഗരാജൻ കഴിഞ്ഞ മാസം ചത്തതോടെ പാർക്കിൽ ബിന്ദു തനിച്ചായി. ഇപ്പോൾ ബിന്ദുവും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാർക്കിൽ തന്നെ മറവുചെയ്തു.

17 സിംഹമുള്ള കാലമുണ്ടായിരുന്നു. പാർക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു അക്കാലത്ത്. എന്നാൽ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാൻ 2005 ൽ വന്ധ്യംകരണം നടത്തി. പിന്നാലെയുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാർക്കിന്റെ നാശത്തിന് തുടക്കമിട്ടത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞതോടെ പാർക്ക് വന്യമൃഗങ്ങളുടെ ചികിത്സ കേന്ദ്രമാക്കി മാറ്റാൻ നീക്കമുണ്ടായിരുന്നു.