കൊല്ലം ബൈപാസില്‍ ടോള്‍ പിരിവിന് ശ്രമം; പ്രതിഷേധിച്ച് നാട്ടുകാരും സംഘടനകളും

കൊല്ലം: കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് നടത്താന്‍ നീക്കം. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും പറഞ്ഞു. 25 മുതല്‍ 150 രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്. ടോള്‍ പിരിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകള്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. പ്രതിഷേധക്കാര്‍ ടോള്‍ പിരിക്കുന്ന ജീവനക്കാരെ തടയാന്‍ ശ്രമിച്ചു.

പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യം പിന്മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണം നടത്തിയ പദ്ധതിക്ക് 352 കോടി രൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

ടോള്‍ പിരിക്കുന്നതിന്‍റെ ചുമതല യുപിയില്‍ നിന്നുള്ള കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ടോള്‍ പിരിക്കുന്നത് സംബന്ധിച്ച്‌ പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലന്നാണ് ജില്ലാ കളക്‌ടര്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.