ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കരണ നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു ; വിഷയത്തിൽ വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കരണ നടപടികളിൽ കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും വിശദീകരണം നൽകട്ടെയെന്ന് ഹൈക്കോടതി. എന്നാൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഹൈക്കോടതി വിലയിരുത്തി.

അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കോടതി നിർദേശിക്കുകയായിരുന്നു.

വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപ് വിഷയത്തിൽ മറ്റൊരുപൊതുതാത്പര്യ ഹർജി കൂടി അടിയന്തരമായി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.