സത്യപ്രതിജ്ഞയില്‍ പിഴവ്; എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന സത്യപ്രതിജ്ഞയില്‍ പിഴവ് ഉണ്ടായതിനെ തുടര്‍ന്ന് ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലായിരുന്നു എ രാജ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സത്യപ്രതിജ്ഞയില്‍ എ രാജ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമായത്. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്. ഇതില്‍ മുന്‍ എംഎല്‍എ കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത്.

ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീക്കറായി തെരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലേണ്ടത്. 136 പേര്‍ സത്യപ്രതിജ്ഞ ചെയ്തതിൽ ദെവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി അബ്ദുറഹ്‌മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.