കര്‍ണാടകയിൽ ബി.ജെ.പി പിളർപ്പിലേക്ക്; വേണ്ടി വന്നാൽ പാര്‍ട്ടി പിളര്‍ത്തുമെന്ന സൂചനയുമായി മുഖ്യമന്ത്രി യെദ്യൂയൂരപ്പ

കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന സൂചന പുറത്ത് വന്നതോടെ കര്‍ണാടകയിൽ ബി.ജെ.പി പിളർപ്പിന് സാധ്യത. നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായതോടെ മുഖ്യമന്ത്രി യെദ്യൂയൂരപ്പ ഇതിനെതിരേ കരുനീക്കം തുടങ്ങി. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശത്തോട് യെദ്യൂയൂരപ്പ അനുകൂലമായല്ല പ്രതികരിച്ചത്. പ്രതികരണം. വേണ്ടി വന്നാൽ പാര്‍ട്ടി പിളര്‍ത്തും എന്ന് സൂചന അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നു.

പ്രധാനമായും രണ്ടു കാരണങ്ങളാണ് നേതൃമാറ്റത്തിന് കേന്ദ്ര നേത്യത്വത്തെ പ്രേരിപ്പിക്കുന്നത്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ശക്തമായ തിരിച്ചുവരവാണ് മാറ്റത്തിൻ്റെ പ്രധാന കാരണം. കൂടാതെ കൊറോണ പ്രതിരോധത്തിൽ അടക്കം യെദ്യൂയൂരപ്പ സര്‍ക്കാരിന്റെ വീഴ്ചകള്‍ രൂക്ഷമാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദ്യൂയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു. അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദ്യൂയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം.

മന്ത്രിമാരായ ഡോ. കെ സുധാകര്‍, ബയരതി ബസവരാജ്, അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.