സഗൗരവത്തിൽ സത്യപ്രതിജ്ഞയെടുത്തവർക്കും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ വേണ്ട. ; രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട മൻമോഹൻ ബംഗ്ലാവിനെ ചൊല്ലിയും അന്ധവിശ്വാസം

തിരുവനന്തപുരം: സഗൗരവത്തിൽ സത്യപ്രതിജ്ഞയെടുത്തവർക്കും സ്റ്റേറ്റ് കാർ വേണ്ട. അപശകുനം കാണുകയാണ് മന്ത്രിമാർ. പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ ആർക്കും വേണ്ട. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ തുടക്കത്തിലും പതിമൂന്നാം നമ്പർ കാർ ആരുമെടുക്കാത്തത് വിവാദമായിരുന്നു. ഇതിനു വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് പതിമൂന്നാം നമ്പർ കാറിൻ്റെ അവകാശിയായിരുന്നത്.

കൂടുതൽ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പർ പലർക്കും പേടിയാണ്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. ഇക്കുറി മന്ത്രിമാർക്കായി പതിമൂന്നാം നമ്പർ കാർ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് ആ കാറിൽ കയറാൻ ആളില്ലാതായി.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മന്ത്രിമാർക്കുള്ള കാറുകളുടെ നമ്പർ അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക. ചിലപ്പോൾ താൽക്കാലിക നമ്പരിട്ടും നമ്പരിടാതെയും സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് കാറുകൾ എത്തിക്കാറുണ്ട്.

129 കാറുകളാണ് വിനോദ സഞ്ചാര വകുപ്പിന്റെ പക്കലുള്ളത്. രണ്ടു വർഷം മുൻപു, ആറു കോടി രൂപ ചെലവഴിച്ചു വാങ്ങിയ കാറുകൾ അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പൊതുഭരണ വകുപ്പിന് ഇപ്പോൾ കൈമാറിയത്. ഇവയാണ് മന്ത്രിമാർക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

ഇപ്പോൾ അറ്റകുറ്റപ്പണി നടത്തി കൈമാറിയ കാറുകളിലൊന്നിൽ പോലും 13ാം നമ്പർ ഇല്ല. കഴിഞ്ഞ തവണ രണ്ടാം നമ്പർ കാർ റവന്യു മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്റേതായിരുന്നു. മൂന്നു വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം.

ആലുവ ഗസ്റ്റ് ഹൗസിൽ നിന്നെത്തിച്ച മറ്റൊരു വാഹനവും പതിമൂന്നിനെ ഒഴിവാക്കാൻ ഉപയോഗിക്കേണ്ടി വന്നു. മന്ത്രിമാർക്ക് ഇതു വരെ അനുവദിച്ച കാറുകളുടെ നമ്പരുകൾ

റോഷി അഗസ്റ്റിൻ –3
എ.കെ.ശശീന്ദ്രൻ– 4
വി.ശിവൻകുട്ടി 5
കെ.രാധാകൃഷ്ണൻ– 6
അഹമ്മദ് ദേവർകോവിൽ–7
എം.കെ.ഗോവിന്ദൻ– 8
ആന്റണി രാജു–9
കെ.എൻ. ബാലഗോപാൽ– 10
പി.രാജീവ്–11
വി.എൻ.വാസവൻ– 12
പി.പ്രസാദ്– 14
കെ.കൃഷ്ണൻകുട്ടി–15
സജി ചെറിയാൻ– 16
ആർ.ബിന്ദു–19
വീണ ജോർജ്– 20
ജെ.ചിഞ്ചു റാണി 22
പി.എ.മുഹമ്മദ് റിയാസ്–25

വി എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎം ബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു.

13ാം നമ്പരിനെ ഇടതു മന്ത്രിമാർക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13ാം നമ്പർ കാർ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. 13ാം നമ്പർ കാറിനായി മുൻ മന്ത്രിമാരായ വി.എസ്.സുനിൽകുമാറും, കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും തോമസ് ഐസക് ഏറ്റെടുത്തു.

13ാം നമ്പർ കാറിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് തോമസ് ഐസക് അന്ധവിശ്വാസ വിവാദം ‘ആഘോഷിച്ചത്.’ യുഡിഎഫ് മന്ത്രിസഭയിലെ ആരും 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതും ചിലർ വിവാദമാക്കി . 13ാം നമ്പർ കാർ ഏറ്റെടുക്കാൻ മുന്നോട്ടു വന്ന തോമസ് ഐസക്കിന് ഇത്തവണ സീറ്റ് കിട്ടാഞ്ഞതും അന്ധവിശ്വാസത്തിന് ശക്തി പകരുന്നു.

കാറിൻ്റെ കഥ പോലെ തന്നെയാണ് മൻമോഹൻ ബംഗ്ലാവ് എന്ന മന്ത്രിമന്ദിരത്തെ ചൊല്ലിയുള്ള അന്ധവിശ്വാസവും. വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാലു മന്ത്രിമാർ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മൻമോഹൻ ബംഗ്ലാവ്. ഈ ബംഗ്ലാവ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണാറില്ലത്രെ!

ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയിൽ മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ തയാറായത്. പുതിയ മന്ത്രിസഭയിലെ ആരെങ്കിലും ഈ ബംഗ്ലാവിൽ താമസിക്കുമോയെന്നു കാത്തിരുന്നു കാണാം. പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ബംഗ്ലാവ് ഏറ്റെടുക്കുമോയെന്നും കണ്ടറിയണം.