ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി മെയ് 31 വരെ നീട്ടി

കൊച്ചി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി മെയ് 31 വരെ നീട്ടി. ഇടക്കാല ഉത്തരവുകളും ഇടക്കാല ജാമ്യ ഉത്തരവുകളും ചെക്കു കേസുകളിലെ ഉത്തരവുകളുടെയും കാലാവധിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരടങ്ങിയ ഫുള്‍ ബഞ്ചാണ് മെയ് 31 വരെ നീട്ടിയത്.

ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകളുണ്ടെങ്കില്‍ അതാതു കോടതികളെ സമീപിച്ചു താല്‍ക്കാലിക ഉത്തരവുകള്‍ നേടാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. കക്ഷികളെ ബാധിക്കുന്ന തരത്തില്‍ ചെക്കു കേസുകളുടെ ഉത്തരവുകളുണ്ടെങ്കില്‍ മെയ് 31 വരെ വിധി നടപ്പാക്കുന്ന പ്രക്രീയകള്‍ ചെയ്യാന്‍ പാടില്ല.

ജയിലില്‍ കഴിയുന്നവര്‍ക്ക് പരോളും ഇടക്കാല ജാമ്യവും നല്‍കുന്നതിനു മുന്‍പുള്ള ഉത്തരവു തുടരും. ഇത്തരത്തില്‍ ജയില്‍ മോചിതരവുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണം. ജയില്‍ മോചിതരാവുന്നവര്‍ ലോക്ഡൗണ്‍ കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ അതാത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവണം.

ജാമ്യ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ അത്തരത്തിലുള്ളവരെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്നും പോലിസിനും നിര്‍ദ്ദേശമുണ്ട്. ലോക്ഡൗണ്‍ കാലാവധി നീട്ടുന്ന സാഹചര്യമുണ്ടായാല്‍ ഇടക്കാല ഉത്തരവുകളുടെ കാലാവധിയും നീട്ടും. അഭിഭാഷകരും ഗുമസ്തന്‍മാരും ലോക്ഡൗണിനെ തുടര്‍ന്നു ദുരിതത്തിലാണെന്നു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫുള്‍ ബഞ്ച് മുമ്പാകെ ബോധിപ്പിച്ചു.

ഇതേതുടര്‍ന്നു അഭിഭാഷകരുടെയും ഗുമസ്തന്‍മാരുടെയും യാത്ര ചെയ്യുന്നതിനു ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ലോക്ഡൗണുമായി ബന്ധപ്പെട്ടു കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് പരിഗണിച്ചത്. മെയ് 31നു ശേഷം വീണ്ടും കേസ് പരിഗണിക്കും.