അതിദാരിദ്ര്യം ഇല്ലാതാക്കും; വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾക്ക് ഊന്നൽ; പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപീകരിക്കുമെന്നും അഞ്ചു വർഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദാരിദ്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു മുകളിൽ കൊണ്ടുവരും. യുവജനങ്ങൾക്കു മികച്ച തൊഴിൽ സൃഷ്ടിക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തും.

സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വർഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉൽപ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകും.

ജനങ്ങൾക്കു താൽപര്യം അർഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘർഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവർക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാർക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കാർഷിക സർവ്വകലാശാലയുടെ ശേഷി പൂർണമായും വിനിയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു.