ശംഖുമുഖം – എയർപോർട്ട് റോഡിൽ യാത്രാ നിരോധനം

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ നിരോധനം ഏർപ്പെടുത്തി. വാഹന യാത്രയ്ക്കും കാൽനട യാത്രയ്ക്കും നിരോധനം ബാധകമാണ്. ശംഖുമുഖം – എയർപോർട്ട് റോഡ് പുനർ നിർമിക്കന്നതുവരെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള യാത്രയ്ക്ക് ഈഞ്ചയ്ക്കൽ – എയർപോർട്ട് റോഡ് ഉപയോഗിക്കാവുന്നതാണ്.

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുംമുഖം റോഡും വലിയതുറ കടല്‍പ്പാലവും അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ട്. കടലാക്രമണ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.

2018ല്‍ കടലേറ്റത്തില്‍ ഭാഗികമായിത്തകര്‍ന്ന ശംഖുംമുഖം റോഡ് ഇപ്പോള്‍ പൂര്‍ണമായും തകരുകയും ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം നിര്‍മാണം ആരംഭിച്ച ഡയഫ്രംവാളും കടലാക്രമണത്തില്‍ തകര്‍ന്നു. നഗരവുമായി ബന്ധപ്പെടുത്തുന്ന ഏക റോഡായ ശംഖുംമുഖം റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.