മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ; ജെഡിഎസ് തീരുമാനമായി

തിരുവനന്തപുരം: മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ മന്ത്രിസഭയിലേക്ക് എന്ന തർക്കത്തിനൊടുവിൽ കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസ് തീരുമാനം. രണ്ട് എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ ഉൾപ്പോരാണ് ഉണ്ടായിരുന്നത്. ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.

രണ്ട് എംഎൽഎമാരുള്ള പാര്‍ട്ടിയിൽ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടത്. ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അതേ കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

21 അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുക എന്നാണ് ഇടതുമുന്നണിയോഗം എടുത്ത തീരുമാനം . സിപിഎമ്മിന് 12 , സിപിഐ 4 ,കേരളാ കോൺഗ്രസ്, ജനതാദൾ , എൻസിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും എന്നാണ് ധാരണ. നാല് ഘടകക്ഷികൾ തമ്മിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ പങ്കിടും.