വിമർശനങ്ങൾക്ക് ചെറിയ ഫലം ; സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കുക 250- 300 പേരെ; വേദിക്ക് മാറ്റമില്ല

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. കൊറോണ വ്യാപനം തുടരവേ ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാൻ മുന്നണിയിൽ ധാരണയായത്. വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെയാകും.

എത്രപേരെ ചടങ്ങിൽ പങ്കെടുപ്പിക്കുമെന്നത് നാളെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. തലസ്ഥാനം ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ സർക്കാർ തന്നെ നിയന്ത്രങ്ങൾ ലംഘിക്കുന്ന രീതിയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

ചടങ്ങിൽ 600 റിലേറെ പേരെ പങ്കെടുപ്പിച്ചാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നതടക്കമുള്ള വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാൻ ധാരണയായത്. പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.