അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കൂടാതെ എറണാകുളത്തും ഇന്ന് റെഡ് അല‌ർട്ട് ;തീരദേശത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; കടലാക്രമണം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ എറണാകുളത്തും ഇന്ന് റെഡ് അല‌ർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. നാളെ പുലർച്ചെയോടെ കർണ്ണാടക തീരത്ത് വച്ച് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവിൽ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും.

ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതടക്കം 5 ബാർജുകൾ മോശം കാലാവസ്ഥയെത്തുടർന്ന് കൊല്ലത്ത് തീരത്തടുപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത്.

തിരുവനന്തപുരത്ത് നെയ്യാർ ഡാം നാല് ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം നഗരത്തിൽ കിള്ളിയാർ, കരമനയാർ വെള്ളം കരകവിഞ്ഞ് ധർമ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരം തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. കടലാക്രമണത്തിൽ 13 വീടുകൾ തകർന്നു. മോശം കാലാവസ്ഥയെ തുടർന്നാണ് ശ്രീലങ്കയിൽ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ മൂന്ന് ബാർജുകളും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറ കൊണ്ടുപോകുന്ന 2 ബാർജുകളുമാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. പരവൂർ, അഴീക്കൽ തീരത്ത് ജാഗ്രത തുടരുകയാണ്. തൃക്കോവിൽവട്ടത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടവിട്ടുള്ള മഴയും തുടരുന്നു. 356 ക്യാംപുകൾ തുറന്നു. പുലമൺ സ്വദേശി ബാലകൃഷ്ണൻ ആചാരിയുടെ വീട് മരംവീണ് തകർന്നു.

പത്തനംതിട്ട കോന്നിയിൽ ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെ പെയ്തത് 153 മില്ലി മീറ്റ‌ർ മഴയാണ്. അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 530 ക്യാംമ്പുകൾ തുറക്കാൻ സജ്ജമാണ്.

ആലപ്പുഴ ജില്ലയുടെ തീരദേശത്ത് കടലാക്രമണം ശക്തമായി. പുന്നപ്ര വിയാനി കടപ്പുറത്ത് കുരിശടിയുടെ സമീപം വരെ കടലെടുത്തു. കടൽഭിത്തി ഇല്ലാത്ത ഇവിടെ കടൽ വളരെ പ്രക്ഷുബ്ദമായതിനാൽ തീരദേശ വാസികൾ ആശങ്കയിലാണ്. എറണാകുളത്തെ ചെല്ലാനത്തും കടലാക്രണവും കടൽകയറ്റവും ഭീതി വളർത്തിയിട്ടുണ്ട്.