കൊറോണ രോഗിയായ യുവാവിനെ നാട്ടുകാർ കല്ലെഞ്ഞെറിഞ്ഞ് ആക്രമിച്ചു; പരിക്കുകളോടെ ആശുപത്രിയിൽ

മൈസുരൂ: ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട് കൊറോണ രോഗിയെ കല്ലെറിഞ്ഞ് ആക്രമിച്ചു. ആക്രമണത്തിൽ കൊറോണ സ്ഥിരീകരിച്ച യുവാവിനും മാതാപിതാക്കൾക്കും പരിക്കേറ്റു. മൈസൂരു ജില്ലയിലെ കരാപുര ഗ്രാമത്തിലാണ് സംഭവം. യുവാവിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷം, വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് പഞ്ചായത്ത് അംഗങ്ങൾ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു, അവർക്ക് മരുന്നുകൾ വീട്ടിലെത്തിച്ച്‌ നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.

എന്നാൽ യുവാവ് വീടിന് പുറത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാർ ആക്രമണം തുടങ്ങിയത്. ഭീഷണിപ്പെടുത്തലുകളും കല്ലേറിനൊപ്പം ഉണ്ടായിരുന്നു. കല്ലേറിൽ യുവാവിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. യുവാവിന്റെ രക്തമൊലിക്കുന്ന ശരീരം കണ്ട് മാതാപിതാക്കൾ ഉറക്കെ കരഞ്ഞു. ഇതോടെ ഗ്രാമവാസികളിൽ ചിലർ ആംബുലൻസ് വിളിച്ച്‌ എച്ച്‌ ഡി കോട്ടിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

താൻ കൊറോണ പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം അക്രമികൾ പ്രകോപിതരായിരുന്നുവെന്ന് യുവാവ് പറഞ്ഞു. മുത്തുരാജും ബലറാമും ആണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ യുവാവ് പുറത്തുവിട്ടിട്ടുണ്ട്. യുവാവിനെയും കുടുംബത്തേയും ഗ്രാമവാസികൾ വല്ലാതെ ആക്രമിച്ചുവെന്ന് ദൃക്‌സാക്ഷികളിലൊരാളായ സുനിൽ പറഞ്ഞു.