ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വം : പിഎസ് ശ്രീധരൻപിള്ള

ആലുവ: ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള. വൈഎംസിഎ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു മെത്രാപോലീത്ത. ദീർഘ വീക്ഷണവും സമൂഹത്തോട് ഉള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് മെത്രാപ്പൊലീത്തയെ അർഹനാക്കി തീർത്തതെന്നും ശ്രീധരൻപിള്ള ഓർമ്മിച്ചു.

ആത്മീയതയുടെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച് വലിയ മെത്രാപ്പോലീത്ത സ്വർഗ്ഗത്തിൽ നിക്ഷേപമായി തീർന്നിരിക്കുകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംഞ്ചേരി അഭിപ്രായപ്പെട്ടു. വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന് വൈ എംസിഎ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെബി കോശി അനുസ്മരിച്ചു.

കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു. വലിയ മെത്രാപ്പോലീത്ത ദൈവസ്നേഹത്തിൻ്റെ പ്രവാചകൻ ആയിരുന്നെന്നും അതിർവരമ്പുക്കപ്പുറം എല്ലാവരെയും സ്നേഹിക്കാനും കരുതുവാനും ഉള്ള ഹൃദയത്തിനുടമയായിരുന്നുവെന്ന് ഡോ.തിയോഡഷ്യസ് മാർത്തോമാ മെത്രാപോലീത്ത അനുസ്മരിച്ചു.

ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എം.എൽ.എ തുടങ്ങിയവർ അനുസ്മരണ സന്ദേശം നല്കി.സംസ്ഥാന കോർഡിനേറ്റർ പ്രൊഫ.ഡോ.റോയിസ് മല്ലശ്ശേരി മോഡറേറ്റർ ആയിരുന്നു. പ്രൊഫ.പി.ജി ഫിലിപ്പ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതവും റീജിയണൽ ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.
മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് . ഫാ. ഷൈജു കുര്യൻ, സാം ജോർജിൻ്റെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.