മൊട്ട… രണ്ടല്ല നാലെണ്ണം..കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു.നല്ല എരിവ് ഉണ്ടാവും.കുരു പൊട്ടലിന് വളരെ നല്ലതാണ്..’; എഴുപത്തിയഞ്ച് വയസുള്ള കവിയെപോലും ഭയക്കുന്ന ഭരണകൂടം അയ്യയ്യേ നാണക്കേട് ; രൂക്ഷ വിമര്‍ശനവുമായി ബെന്യാമിൻ

കൊച്ചി: കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരൻ ബെന്യാമിൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിയും മുമ്പേയാണ് വിവാദങ്ങൾ കൊഴുത്തത്.

കഴിഞ്ഞദിവസമാണ് സച്ചിതാനന്ദനെ ഫെയ്സ് ബുക്ക് വിലക്കിയത്. ഇതിനെതിരെയാണ് രാഷ്ട്രീയ പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ്റെ പ്രതികരണം. ‘മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..’ ബന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തില്‍

മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..

നേരത്തെ കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയ ഉടൻ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. അതിങ്ങനെ

“ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നർത്ഥം.
എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം.
അയ്യയ്യേ നാണക്കേട് . “

ഇന്നലെയാണ് കവി കെ സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചത്. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് കവി ആരോപിച്ചു.

“ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി. ജെ. പിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്‍റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്.

താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി restrain ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്‍റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതി ന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ്”- കെ സച്ചിദാനന്ദൻ വ്യക്തമാക്കി.