ജൂനിയർ ഗുസ്തി താരം അടിയേറ്റുമരിച്ച സംഭവത്തിൽ ഒളിമ്പിക്സ് താരം സുശീൽ കുമാറിനെ പോലീസ് തിരയുന്നു

ന്യൂഡെൽഹി: മുൻ ജൂനിയർ ഗുസ്തിതാരം അടിയേറ്റുമരിച്ച സംഭവത്തിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് അഭിമാനവും ഗുസ്തിതാരവുമായ സുശീൽ കുമാറിനെ ഡെൽഹി പോലീസ് തിരയുന്നു. ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറാണ് അടിയേറ്റ് മരിച്ചത്. സംഭവത്തിൽ സുശീലിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ അവിടെയുണ്ടായിരുന്നില്ല. സുശീൽ കുമാർ ഒളിവിലാണെന്ന് ഡെൽഹി പോലീസ് പറഞ്ഞു.

സുശീൽ കുമാറിനായി ഡെൽഹിയിലും പഞ്ചാബിലും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗുസ്‌തി താരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് ഡെൽഹി ഛത്രസാൽ സ്‌റ്റേഡിയം കോംപ്ളക്‌സിനുള‌ളിൽ വച്ച്‌ സാഗർ കുമാർ കൊല്ലപ്പെട്ടതെന്നും ഇയാളുടെ ഒരു സുഹൃത്തിന് ഗുരുതരമായി പരിക്കേ‌റ്റെന്നും പൊലീസ് അറിയിച്ചു.

സാഗറിനൊപ്പം അജയ്, പ്രിൻസ്, സോനു,സാഗർ, അമിത് എന്നിവരും മറ്റു കുറച്ചുപേരുമായി സ്‌റ്റേഡിയത്തിലെ പാർക്കിംഗ് ഭാഗത്താണ് തർക്കമുണ്ടായത്. ഇന്ത്യക്കായി ഒളിമ്പിക്‌സിൽ വെങ്കലവും വെള്ളിയും നേടിയ താരം ഇത്തവണ സുവർണ്ണ പ്രതീക്ഷയോടെ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.

സുശീൽകുമാറിന്റെ സുഹൃത്തുക്കൾ താമസിച്ചിരുന്ന വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. വീട്ടിൽ നിന്നും ഒരു തോക്ക് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് സുശീൽ കുമാർ ഒളിവിൽ പോയത്.