അഞ്ചാം തവണയും എം.എൽ.എ; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ

കൊല്ലം: താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്നാണ് കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാംതവണയും ജയിച്ച കോവൂർ കുഞ്ഞുമോൻ. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നൽകാനാണ് കോവൂർ കുഞ്ഞുമോൻ്റെ തീരുമാനം. കഴിഞ്ഞ തവണ ഒരു അംഗം മാത്രമുളള രാമചന്ദ്രൻ കടന്നപ്പളളിക്ക് എൽ ഡി എഫ് മന്ത്രിസ്ഥാനം നൽകിയിരുന്നു. ഇതിൻ്റെ പിൻബലത്തിലാണ് കുഞ്ഞുമോൻ്റെ നീക്കം.

തന്നെ മന്ത്രിയാക്കുന്നത് യു ഡി എഫിലുളള ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്ന് കുഞ്ഞുമോൻ പറയുന്നു. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. പ്രാദേശിക സി പി എമ്മിലെ എതിർപ്പ് മറികടന്നാണ് കുഞ്ഞുമോൻ ഇത്തവണയും കുന്നത്തൂരിൽ നിന്ന് ജയിച്ചു കയറിയത്.
ആർ എസ് പി മുന്നണി വിട്ടപ്പോഴും ഇടതുപക്ഷത്ത് തന്നെ ഉറച്ച് നിന്ന വ്യക്തിയാണ് കോവൂർ കുഞ്ഞുമോൻ. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായി.

ഇത്തവണ 2790 വോട്ടിനാണ് ആർ എസ് പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.പത്തനാപുരത്ത് നിന്നും ജയിച്ച ഗണേഷ്‌കുമാർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. യു ഡി എഫ് വിട്ടുവിന്ന ഗണേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എൽ ഡി എഫിൽ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമർശനത്തിന് ഇടനൽകാം.