എംഎൽഎ ആയി വിജയിച്ച ആർക്കും മന്ത്രി ആകാനുള്ള ആഗ്രഹം കാണും; തോമസ് കെ തോമസിനെതിരെ ഒളിയമ്പെയ്ത് എ കെ ശശീന്ദ്രൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ വിജയിച്ച തോമസ് കെ തോമസിനെതിരെ ഒളിയമ്പെയ്ത് മുൻ മന്ത്രി എകെ ശശീന്ദ്രൻ. എംഎൽഎ ആയി വിജയിച്ച ആർക്കും മന്ത്രി ആകാനുള്ള ആഗ്രഹം കാണുമെന്ന് ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയാരെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്.

ഇതുവരെ മന്ത്രി ആരെന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയിട്ടില്ല. എൽഡിഎഫ് തീരുമാനം വന്ന ശേഷമേ ഇക്കാര്യത്തിൽ എൻസിപിയിൽ ചർച്ച തുടങ്ങൂ. തോമസ് കെ തോമസ് മന്ത്രിയാകാൻ ആഗ്രഹം അറിയിച്ചതിനെ കുറിച്ച് അറിയില്ല. പാലാ സീറ്റ് തർക്കത്തിൽ എൽഡിഎഫ് വിടേണ്ടെന്ന എൻസിപി തീരുമാനം ശരിയെന്ന് തെളിഞ്ഞതായി ശശീന്ദ്രൻ പറഞ്ഞു.

അതേസമയം പാലായിലെ മാണി സി കാപ്പന്റെ വിജയത്തെ വെള്ളപൂശാനുള്ള പീതാംബരൻ മാസ്റ്ററുടെ ശ്രമം അപലപനീയമെന്ന് പാർട്ടി ഉപാധ്യക്ഷനായ രാജൻ മാസ്റ്റർ വിമർശിച്ചു. മാണി സി കാപ്പൻ പാർട്ടി വിട്ട സമയത്ത് മുന്നണി വിടേണ്ടെന്ന് പാർട്ടി എടുത്ത നിലപാട് എൽഡിഎഫിന്റെ വലിയ വിജയത്തിലൂടെ ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.