ആദ്യത്തെ വിജയം എൽ ഡി എഫിന്; പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യത്തെ വിജയം എൽ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 5000 ത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച്‌ മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ചവെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.

ചില ഇടങ്ങളിൽ എൽ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ. യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഫിറോസ് തന്നെയാണിവിടെ മുന്നിൽ. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.