കാരുണ്യ പദ്ധതി; ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും വിജിലൻസ് കോടതിയുടെ ക്ലീൻചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിൽസാ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെ എം മാണിക്കും വിജിലൻസ് കോടതി ക്ലീൻചിറ്റ് നൽകി. പദ്ധതിയിൽ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു. പദ്ധതിയിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇരുവർക്കും ക്രമക്കേടിൽ പങ്കില്ലെന്നും എന്നാൽ ഒപി ടിക്കറ്റ് ഹാജരാക്കിയാൽ ലഭിക്കുന്ന ഒറ്റത്തവണ ചികിൽസാ സഹായമായ 5,000 രൂപ സംഘടിത ശ്രമത്തിലൂടെ ഇടനിലക്കാർ കൈക്കലാക്കിയിട്ടുണ്ടെന്ന് റിപോർട്ടിൽ പറയുന്നുണ്ട്.

3,000 രൂപയായിരുന്ന ഒറ്റത്തവണ സഹായം പിന്നീട് 5,000 രൂപയാക്കിയിരുന്നു. കാരുണ്യ പദ്ധതിയിൽ സർക്കാരിനു മാത്രമായിരുന്നു നേട്ടമെന്നും രോഗികൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും കാണിച്ച്‌ മലപ്പുറം സ്വദേശിയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിൽസാ സഹായമായി നൽകിയില്ല, അനർഹർക്കാണു കൂടുതൽ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നു തുടങ്ങിയ കാര്യങ്ങളിലായിരുന്നു വിജിലൻസ് പരിശോധന.

ഉമ്മൻചാണ്ടി, കെ എം മാണി എന്നിവർക്കു പുറമെ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ലോട്ടറി മുൻ ഡയറക്ടർ ഹിമാൻഷു കുമാർ എന്നിവർക്കെതിരേ പ്രാഥമികാന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. കേസ് അന്വേഷിച്ച വിജിലൻസ് പദ്ധതിയിൽ അഴിമതി ഉണ്ടായില്ലെന്ന റിപോർട്ട് 2017ലാണ് കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ, വിജിലൻസ് റിപ്പോർട്ട് പരിഗണിക്കവെ വിജിലൻസ് പ്രോസിക്യൂട്ടർ ഇതിനെ എതിർത്തു. വിഷയത്തിലെ എജിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ഉത്തരവ് മതിയെന്ന് അദ്ദേഹം വാദിച്ചു. തുടർന്ന് എജി കൂടി പദ്ധതിയിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും തിരുവനന്തപുരം വിജിലൻസ് കോടതി ക്ലീൻചിറ്റ് നൽകിയത്.