ബാറുകളിൽ ഇരുന്നു മദ്യംകുടിക്കാം, ഭക്ഷണം കഴിക്കാം; ഹോട്ടലുകളിൽ പാടില്ല! ; ബാറുകളെ നിയന്ത്രിച്ച ഉത്തരവ് ഉടൻ പിൻവലിച്ചു; എറണാകുളത്ത് ബാറുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ്; പിന്നിലെന്ത് ; ദുരൂഹത ബാക്കി

കൊച്ചി: കൊറോണ വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇന്നത്തെ (ഏപ്രിൽ 25 ലെ) ഉത്തരവിൽ നിന്നും മദ്യശാലകളെ ഒഴിവാക്കി. ജില്ലാ കളക്ടർ എസ്.സു ഹാസ് ഇറക്കിയ ആദ്യ ഉത്തരവിൽ ബാറുകളിലും ടോഡി ഷോപ്പുകളിലും പാഴ്സൽ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കകം ഉത്തരവ് പുതുക്കി. ബാറുകൾക്ക് 7.30 വരെ സാധാരണ രീതിയിൽ പ്രവർത്തിക്കാമെന്ന് ഉത്തരവിറക്കുകയായിരുന്നു.

എന്താണ് സംഭവിച്ചത് എന്നത് ദുരൂഹതയ്ക്ക് ഇടനൽകുന്നു. ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് 5 വരെ മാത്രം പ്രവർത്തന അനുമതി നൽകിയപ്പോഴാണ് ബാറുകളിൽ കുടിച്ച് കൂത്താടാൻ കൂടുതൽ സമയം അനുവദിച്ചത്.

അബ്കാരി നിയമപ്രകാരം പാഴ്സൽ/ ടേക്ക് എവേ മാത്രമായി പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ, ബാറുകൾക്ക് സാധാരണ പോലെ രാത്രി 7.30 വരെ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പ്രവർത്തിക്കാം. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നാണ് വിശദീകരണം.

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ജില്ലയിലെ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു

1) ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ.

2) ഹോട്ടലുകളും റസ്റ്റോറൻറ്കളും
രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.
ഇൻ ഡൈനിങ് അനുവദനീയമല്ല.

3) വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ
കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ.

4) കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.

5) അമ്യൂസ്മെൻറ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ നിർത്തി വയ്ക്കേണ്ടതാണ്.

6) ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്സ്, ടൂർണമെൻറുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു.

7) തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തീയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല.
കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിർത്തണം.

8) എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷൻ സെൻററുകൾ ഓൺലൈൻ മാധ്യമത്തിലൂടെ മാത്രം പ്രവർത്തിക്കേണ്ടതാണ്.

9) സർക്കാർ വകുപ്പുകൾ, സംഘടനകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.

10) മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.