വിജിലൻസ് പിടിച്ച അരക്കോടി രൂപയുടെ രേഖകൾ സമർപ്പിക്കാൻ കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി

കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്ത അരക്കോടി രൂപയുടെ രേഖകൾ സമർപ്പിക്കാനായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിലാണ് ഹാജരായത്. വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലൻസ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്. മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽനിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാൻ ഒരാഴ്ച ഷാജിക്ക് സമയം അനുവദിച്ചിരുന്നു.

സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നുവെങ്കിലും അത് വിട്ട് കൊടുത്തു. ഇതിനിടെ ഷാജിയുടെ വീടുകൾ അളന്നു തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകൾ അളക്കുന്നത്. കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളാണ് അളക്കുക.
കെ എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.എം. ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.