വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി തെളിവെടുപ്പ് തുടങ്ങി

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി കാക്കനാട് കങ്ങരപ്പടിയിൽ സനുവും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 11 ഓടെയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. സംഭവം നടന്ന മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തും. മകൾ വൈഗയെ ഫ്ളാറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നാണ് സനുമോഹന്റെ മൊഴി.

സനുമോഹന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തുന്നത്. ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തിയതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത് സനുവിന്റെതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സനു ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും കാരണം സനു പറഞ്ഞതൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ സനുമോഹനെ പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ കാലയളവിൽ പ്രാഥമിക തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും നടത്തി കേസിലെ ദുരൂഹതകൾ നീക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.