പോരിൽ ആര് ;വലിയ കേരള കോൺഗ്രസ് ? ; കൂട്ടിയും കിഴിച്ചും ജോസും ജോസഫും

കോട്ടയം: മേയ് രണ്ടിലെ സൂര്യോദയത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഉദയസൂര്യൻ ചുവക്കുമോ ത്രിവർണമോ അതോ കാവി കലരുമോ എന്നറിയാൻ. അതുകൊണ്ടുതന്നെ ഉത്കണ്ഠാകുലരാണ് മൂന്ന് മുന്നണികളും. തത്കാല മനഃശാന്തിക്കുവേണ്ടി ജനവിധി തങ്ങൾക്ക് അനുകൂലമാണെന്ന് ഉറപ്പിക്കാനുള്ള കണക്കുകൂട്ടലിലും കുറയ്ക്കലിലുമാണ്. അതുകൊണ്ടും മതിയാകുന്നില്ലെന്ന് കാണുന്നവർ കണക്കുകൂട്ടലിന് പുറമേ ഗണിച്ചു നോക്കുക കൂടി ചെയ്യുന്നുണ്ടാകും.

ഭരണവും തുടർഭരണവും ഉറപ്പെന്ന് ഇരുമുന്നണിയും ഒന്നുപോലെ അവകാശപ്പെടുമ്പോഴും ആത്മധൈര്യമില്ല. മധ്യകേരളത്തിൽ ആരാകും വലിയ പാർട്ടിയെന്ന കണക്കുകൂട്ടലിൽ കേരള കോൺഗ്രസ്  ജോസ്- ജോസഫ് വിഭാഗങ്ങൾ. തെരഞ്ഞെടുപ്പ് ഫലം ഇരുകേരള കോൺഗ്രസിനും നിലനിൽപിൻ്റേതു കൂടിയാണെന്നതിനാൽ കണക്കുകൾ കൃത്യമായി വിലയിരുത്തുകയാണ് നേതൃത്വം.

സർവേഫലങ്ങൾക്ക് ശേഷം പുറത്തുവന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻെറ റിപ്പോർട്ട് യുഡിഎഫിനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൻെറ റിപ്പോർട്ട് ഇടതു മുന്നണിക്കും ഭരണം ഉറപ്പുവരുത്തുമ്പോൾ ഇരുകേരള കോൺഗ്രസിൻെറയും ആശങ്ക ഇരട്ടിക്കുകയാണ്. കോട്ടയത്തെ അഞ്ചടക്കം മത്സരിച്ച 12 സീറ്റിലും ജയം ഉറപ്പെന്ന് ജോസ് കെ. മാണി അവകാശപ്പെടുമ്പോൾ കോട്ടയത്തെ മൂന്നടക്കം മത്സരിച്ച 10ലും ജയിക്കുമെന്ന് പി.ജെ. ജോസഫും പറയുന്നു.

80ൽ കുറയാതെ സീറ്റുനേടി തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തുമ്പോൾ അതിൽ ജോസ് കെ. മാണിയുടെ പാലായടക്കം ബഹുഭൂരിപക്ഷം സീറ്റുകളും ജയിക്കുന്ന മണ്ഡലങ്ങളായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യുഡിഎഫിൻെറ കണക്കിൽ ജോസഫ് വിഭാഗത്തിൻെറ മിക്ക സീറ്റുകളും ജയിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ വിലയിരുത്തലാണ് കേരള കോൺഗ്രസ് നേതൃത്വത്തെയും അണികളെയും ആശങ്കപ്പെടുത്തുന്നത്. പാലായിൽ ജോസ് കെ. മാണി 18,500 വോട്ടിൻെറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി.പി.എം പറയുമ്പോൾ മാണി സി കാപ്പൻ്റെ ജയം ഉറപ്പാണെന്ന് യുഡിഎഫും വിലയിരുത്തുന്നു. ഇരുകേരള കോൺഗ്രസും ഏറ്റുമുട്ടിയ സീറ്റുകളിൽപോലും വിജയം ജോസഫിനെന്ന് യുഡിഎഫും ചൂണ്ടിക്കാട്ടുന്നു.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിൻെറ വരവോടെ കൂടുതൽ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്. കോട്ടയത്ത് പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ ജോസ് വിഭാഗവും കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ജോസഫ് വിഭാഗവും മത്സരിച്ചിരുന്നു. ഇരുപക്ഷവും നേരിട്ട് ഏറ്റുമുട്ടിയ ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും ജയം പ്രവചനാതീതമെന്നാണ് വിലയിരുത്തൽ. എന്നാൽ, വിജയം ഉറപ്പെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു.

വർഷങ്ങളായി സി എഫ് തോമസിൻ്റെ തട്ടകമായിരുന്ന ചങ്ങനാശേരിയിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. പല തവണ സീറ്റ് മോഹിച്ച ജോബ് മൈക്കിൾ ജോസ് മാണി വിഭാഗത്ത് നിലയുറപ്പിച്ച് ഇടതുപക്ഷ വോട്ടുകൾ സമാഹരിക്കാനും നിക്ഷ്പക്ഷ വോട്ടുകൾ ഉറപ്പാക്കാനും പരമാവധി ശ്രമിച്ചു. ജോബ് മൈക്കിൾ ചങ്ങനാശേരി പിടിക്കുമെന്നാണ് ഇടതുപക്ഷത്തിൻ്റെ വിലയിരുത്തൽ. ജോസഫ് വിഭാഗത്തിലെ വിജെ ലാലിയുടെ സൗമ്യതയും സ്വീകാര്യതയും ജയം ഉറപ്പാക്കുന്നുവെന്ന് യുഡിഎഫ് പറയുന്നു. അധ്യാപകനെന്ന വിപുലമായ ശിഷ്യ സമ്പത്തും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമുള്ള വിജെലാലിയെ ചങ്ങനാശേരിക്കാർ നായകനാക്കി കഴിഞ്ഞെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

സിപിഎമ്മിൻെറ സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ വി.എൻ. വാസവനെതിരെ ജോസഫ് വിഭാഗത്തിലെ യുവനേതാവായ പ്രിൻസ് ലൂക്കോസായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഇടതു മുന്നണി ജയം ഉറപ്പെന്ന് പറയുമ്പോൾ ജോസഫ് വിഭാഗം ഇവിടെയും വിജയ പ്രതീക്ഷയിലാണ്.

ചതുഷ്കോണ മത്സരം നടന്ന പൂഞ്ഞാറിൽ ജോസ് വിഭാഗത്തിൻെറ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. പി.സി. ജോർജ് പടക്കം പൊട്ടിച്ച് മുൻ കൂട്ടി ജയം പ്രഖ്യാപനം നടത്തിയെങ്കിലും ജോർജിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ ലഭിച്ചതിനാൽ ജയം ഉറപ്പെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ യുഡിഎഫിലെ ടോമി കല്ലാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാം.

ജോസിൻെറ വരവോടെ കോട്ടയം ജില്ലയിലെ കോട്ടയവും പുതുപ്പള്ളിയും ഒഴികെ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും കാഞ്ഞിരപ്പള്ളിയിൽ ജോസ്പക്ഷത്തെ ഡോ. എൻ. ജയരാജ് ജയിക്കുമെന്നും സി.പി.എം പറയുന്നു. എന്നാൽ ഇതിന് സാധ്യതയില്ലെന്ന് ചില സി പി ഐ നേതാക്കൾ വിലയിരുത്തുന്നു. അവസാന റൗണ്ടിൽ ജോസഫ് വാഴയ്ക്കൻ മുന്നിലെത്തിയെന്നും വിജയം ഉറപ്പാണെന്നും യുഡിഎഫ് വിശ്വസിക്കുന്നു. എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനവും സ്വന്തം തട്ടകത്തിൽ കരുത്ത് തെളിയിക്കാനാവുമെന്ന് വിശ്വസിക്കുന്നു.

കടുത്തുരുത്തിയിൽ മോൻസ് ജോസഫിൻെറ സാധ്യത ബലാബലത്തിലാണ് വിലയിരുത്തുന്നത്. സ്റ്റീഫൻ ജോർജിന് അനായാസ വിജയമാണ് ഇടത് മുന്നണികണക്കുകൂട്ടുന്നത്. സമുദായ പിൻബലവും ഇതിന് ശക്തി പകരുന്നു. എന്നാൽ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും മോൻസ് ജയിക്കുമെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ.

തദ്ദേശ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഭാഗധേയം നിര്‍ണയിക്കും എന്നായിരുന്നു കരുതിയത്. കോട്ടയത്ത് ഒരുപരിധിവരെ ശക്തി തെളിയിക്കാന്‍ ജോസ് കെ മാണിയ്ക്ക് സാധിക്കുകയും ചെയ്തു.

എന്നാല്‍ അതൊരു പരാജയമായി ഏറ്റുവാങ്ങാന്‍ ജോസഫ് ഗ്രൂപ്പ് തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ പേര് നഷ്ടപെട്ടതും പൊതുചിഹ്നം ഇല്ലാതായതും ഒക്കെ ന്യായമായി പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊന്നല്ല ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 2 ന് ഫലം വരുമ്പോള്‍ അറിയുക ഏത് കേരള കോണ്‍ഗ്രസ് വാഴും എന്ന് മാത്രമല്ല, ഏതൊക്കെ നേതാക്കള്‍ വാഴും എന്നത് കൂടിയാണ്. വിശദാംശങ്ങള്‍…

ജോസ് കെ മാണി

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണിയ്ക്ക് ഇത്തവണ കിട്ടിയത് 13 സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പ്രതിഷേധമുയര്‍ന്നതോടെ ആ സീറ്റ് അവര്‍ സിപിഎമ്മിന് നല്‍കുകകായിരുന്നു.

ജോസഫ്

പതിനഞ്ച് സീറ്റുകള്‍ക്ക് വേണ്ടി വാശിപിടിച്ച ജോസഫ് ഗ്രൂപ്പിന് ഒടുവില്‍ ലഭിച്ചത് 10 സീറ്റുകളാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിസി തോമസിന്റെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടി പേരും ചിഹ്നവും ഒരു തടസ്സമല്ലാതായി.

അവകാശവാദം

മത്സരിക്കുന്ന 12 സീറ്റുകളിലും വിജയിക്കുമെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം. അവകാശവാദത്തിന്റെ കാര്യത്തില്‍ പിജെ ജോസഫും പിറകിലല്ല. 10 സീറ്റിലും വിജയം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

നേര്‍ക്കുനേര്‍ പോരാട്ടം

മത്സരിക്കുന്ന സീറ്റുകളില്‍ എല്ലാം ജോസ്- ജോസഫ് പോരാട്ടം ആയിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കുറേക്കൂടി വീര്യം നിറഞ്ഞതായേനെ. എന്തായാലും നാല് സീറ്റുകളില്‍ മാത്രമാണ് ജോസ്- ജോസഫ് ഗ്രൂപ്പുകളുടെ നേര്‍ക്കുനേര്‍ പോരാട്ടമുള്ളത്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടരുടേയും അവകാശവാദം മെയ് 2 ന് പൊളിയും എന്ന് ഉറപ്പാണ്.

പാര്‍ട്ടിയ്ക്കുള്ളില്‍

കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മത്സരിക്കുന്ന പാലായിലും ശക്തനായ നേതാവ് റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കിയലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ ബലാബലവും ഈ തിരഞ്ഞെടുപ്പോടെ തീര്‍പ്പാകുമെന്നാണ് അണിയറഭാഷ്യം. ജോസഫ് ഗ്രൂപ്പിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്.

പാലായില്‍ വീണാല്‍

പാലായിലെ പോരാട്ടം ഇത്തവണ ജോസ് കെ മാണിയ്ക്കും മാണി സി കാപ്പനും അഭിമാന പ്രശ്‌നവും നിലനില്‍പിന്റെ പ്രശ്‌നവും ആണ്. പാലായില്‍ തോറ്റാല്‍ ജോസ് കെ മാണിയ്ക്ക് പാര്‍ട്ടിയിലെ അപ്രമാദിത്തവും നഷ്ടപ്പെട്ടേക്കും ഒപ്പം ഇടതുപക്ഷത്ത് നേടിയെടുത്ത വിശ്വാസവും തകരുമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ നിന്നുള്ള വിവരം.

ജോസഫിന്റെ നിലനില്‍പ്

ഈ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥിതി ദയനീയമാകും. പത്ത് സീറ്റുകള്‍ വാശിപിടിച്ച് നേടിയതിന്റെ പഴി മുഴുവന്‍ ജോസഫ് ഒറ്റയ്ക്ക് കേള്‍ക്കേണ്ടി വരും. പത്ത് സീറ്റുകള്‍ കിട്ടിയിട്ടും ജോസില്‍ നിന്ന് അടര്‍ത്തിയെടുത്തവരെ തൃപ്തിപ്പെടുത്താന്‍ ജോസഫിന് സാധിച്ചിരുന്നില്ല.

കാപ്പനും നിര്‍ണായകം

പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പന് ഇത് നിർണായകമാണ്. ഇത്തവണ പരാജയപ്പെട്ടാല്‍ മാണി സി കാപ്പന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവിയും തുലാസ്സിലാകും.