വൈഗയുടെ മരണം; സനുമോഹൻ മൂകാംബികയിൽ നിന്ന് മുങ്ങി; ഉടൻ പിടിയിലാകുമെന്ന്‌ പോലീസ്

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ താമസിയാതെ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണൻ സി എച്ച്‌ നാഗരാജു. മൂകാംബികയിൽ സ്വന്തം പേരിലാണ് സനുമോഹൻ താമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. അന്വേഷണ സംഘം കൊല്ലുരിൽ പരിശോധന തുടരുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലിൽ കഴിയുകയായിരുന്ന ഇയാളെ കുറിച്ച്‌ ഹോട്ടൽ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. സനു മോഹൻ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. ഹോട്ടലിലെ ബില്ലടക്കാന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഓടി കളയുകയായിരുന്നു.

13 വയസുള്ള വൈഗയെ 27 ദിവസം മുമ്പാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേദിവസം സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു.

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ സനു മോഹനായി പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്റെയും ഇയാളുടെ വോക്സ് വാഗൺ കാറിന്റെയും ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നത്.