സനുമോഹന്‍ പിടിയിലായി ? ; അന്വേഷണസംഘം കൊല്ലൂരിലെത്തി

കൊച്ചി: മുട്ടാര്‍പുഴയില്‍ മരിച്ച നിലയില്‍കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ കൊല്ലൂരില്‍ പോലീസ് പിടിയിലായതായി സൂചന. കൊല്ലൂരിലെ ലോഡ്ജിലും മറ്റുമായി ഒരാഴ്ചയിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സനുവിനെ ശനിയാഴ്ച വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയില്‍ അന്വേഷണസംഘം പിടികൂടിയതായാണ് വിവരം. മാര്‍ച്ച് 22 മുതലാണ് സനുമോഹനെ കാണാതായത്.

വാളയാര്‍വഴി തമിഴ്നാട്ടിലേക്കാണ് സനു ആദ്യംപോയത്. പിന്നീട് കോയമ്പത്തൂര്‍ ഊട്ടി ദേശിയപാതയിലൂടെ ഇയാളുടെ വാഹനം കടന്നുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നെങ്കിലും സനുമോഹനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യവീട്ടുകാരടക്കമുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെപ്പേരെ ചോദ്യം ചെയ്‌തെതെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സനുമോഹനെ കണ്ടെത്താന്‍ അഞ്ചു ഭാഷകളിലായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സനു കാണാമറയത്ത് തന്നെയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞിരുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടിയത്. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സനുമോഹന് കങ്ങരപ്പടിയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനവും ഉണ്ടായിരുന്നു.

കങ്ങരപ്പടിയില്‍ എത്തുംമുമ്പ് ഇയാള്‍ പൂണെയിലായിരുന്നു. അവിടെ വന്‍തോതില്‍ സാമ്പത്തികതട്ടിപ്പുകള്‍ നടത്തിയശേഷം കേരളത്തിലേക്ക് മടങ്ങിയ സനു കങ്ങരപ്പടിയില്‍ താമസിക്കുന്നവിവരം ഇയാളുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ അറിയുന്നത്‌ പോലും സനുവിന്റെ തിരോധാനത്തിന് ശേഷമാണ്. പൂണെ,കൊല്‍ക്കത്ത, ബംഗളരു, തമിള്‍നാട് കേരളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല.

ഏപ്രില്‍ 11 മുതല്‍ സനു കൊല്ലൂരില്‍ ഉണ്ടായിരുന്നിട്ടും പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോഡ്ജ് ഉടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. മുറിവാടകയും താക്കോലും നല്‍കാതെയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്നു ലോഡ്ജ് ഉടമയുടെ മൊഴിയില്‍ പറയുന്നു. സനു പോലീസ് പിടിയിലായതായി സൂചനയുണ്ടെങ്കിലും നാളെയോ തിങ്കളാഴ്ചയോ ഇയാളുടെ അറസ്റ്റ് വിവരം പുറത്തുവരുംവരെ വിവരങ്ങള്‍ അതീവരഹസ്യമാക്കി വക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

മാര്‍ച്ച് 22 ന് കാണാതായശേഷം ഒരിക്കല്‍പോലും സനുമോഹന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.കാര്‍ എവിടെയോ ഉപേക്ഷിച്ചശേഷം ഇയാള്‍ ബസിലും ട്രയിനിലുമായി മാത്രം സഞ്ചരിക്കുകയായിരുന്നെന്നും സൂചന. പുതിയ ഫോണോ,സിമ്മോ ഇയാള്‍ക്കുണ്ടായിരുന്നില്ല. മൊബൈല്‍ ടവറുകള്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണത്തേയും ഇതു ബാധിച്ചു. എല്ലാ ദിവസവും പത്ര ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചായിരുന്നു ഇയാള്‍ നീങ്ങിയിരുന്നത്.