കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെൻ്റിലെ കന്യാസ്ത്രീ പാവുമ്പ സ്വദേശിനി മേബിൾജോസഫിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റിൽ മൃതദേഹം കണ്ടെത്തിയതും.

ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. മറ്റു സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സിസ്റ്റർ മേബിൾ അഭ്യർഥിച്ചിട്ടുണ്ട്. മൃതദേഹം കുരീപുഴയിൽ തന്നെ സംസ്കരിക്കണമെന്നും എഴുതിയിട്ടുണ്ട്. “താൻ കിണറ്റിലുണ്ടാകും” എന്ന കുറിപ്പിലെ പരാമർശത്തെ തുടർന്നാണ് മഠത്തിനോട് ചേർന്നുള്ള കിണറിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കരുനാഗപ്പള്ളി പാവുമ്പയിലെ കോൺവെന്റിലെ അംഗമായിരുന്നു സിസ്റ്റർ മേബിൾദീർഘ കാലമായി ചികിത്സലായിരുന്നു. സിസ്റ്റർ മേബിൾ ചികിത്സയ്ക്കായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രിഗേഷന്റെ ഡെലഗേറ്റ് ഹൗസ് ആയ കുരീപ്പുഴയിലെ കോൺവെൻ്റിലെത്തിയത്. അലർജി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് സിസ്റ്റർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നെങ്കിലും ആരോഗ്യക്കുറവ് മൂലം പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ചികിത്സകളാലായിരുന്നു സിസ്റ്റർ. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, ആർഡിഒയുടെയും സി. മേബിളിന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സിസ്റ്ററിന്റെ മൃതദേഹം കിണറ്റിൽനിന്നെടുത്ത് ഉച്ചയ്ക്ക് മുമ്പ് പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് മാറ്റി.