വള്ളികുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കീഴടങ്ങി

കൊച്ചി: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലപ്പുഴ വള്ളിക്കുന്നം പുത്തൻപുരയ്ക്കൽ അജിമോൻ മകൻ സജയ് ദത്ത് (21)  കീഴടങ്ങി. അൽപസമയം മുമ്പ് പാലാരിവട്ടം സ്‌റ്റേഷനിലെത്തിയാണ് സജയ് കീഴടങ്ങിയത്. കേസിൽ സജയ് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിലാണ് പൊലീസ്. 

വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ മറ്റു നാലുു പേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം. മറ്റു പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. 

അതേസമയം, ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്‍റെ മൃതദേഹം പാർട്ടി ഓഫീസിലെ പൊതുദർശനത്തിന ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട് .