സംസ്ഥാനത്ത് ലോക് ഡൗണ്‍ സാഹചര്യം ഇല്ല; നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേർക്ക് പരിശോധന: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ലോക് ഡൗണിന്റെ ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊറോണ പരിശോധന വര്‍ദ്ധിപ്പിക്കും. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന നടത്താനാണ് തീരുമാനമെന്നും 45 വയസിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം. പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീയേറ്ററുകളും ബാറുകളും അടക്കം രാത്രി 9 മണിക്ക് കടകള്‍ എല്ലാം അടയ്ക്കണം. അടുത്ത രണ്ടാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ മുന്‍കൂട്ടില്‍ ജില്ലാ ഭരണ കൂടങ്ങളെ അറിയിക്കണം. വിവാഹങ്ങളും മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്യൂഷന്‍ ക്ലാസുകളും കൊറോണ നിയന്ത്രണത്തോടെ ആയിരിക്കണം.

തൃശ്ശൂര്‍ പൂരം നേരത്തെ തീരുമാനിച്ച പ്രകാരം നടത്തും.തൃശ്ശൂര്‍ പൂരത്തിന് പാസ് നിര്‍ബദ്ധമാണ്. പൂരത്തിന് എത്തുവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫക്കേറ്റോ വക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റൊ ആണ് വേണ്ടത്.

ഇതുവരെ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും, ഇനി ബാക്കിയുള്ളത് 7 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇന്ന് രണ്ടരലക്ഷം വാക്‌സിന്‍ കൂടി ലഭ്യമാകും. ശേഖരത്തിലുള്ള വാക്‌സിന്‍ മുഴുവന്‍ നല്‍കാനാണ് തീരുമാനമെന്നും വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.