കൊറോണ ഭീഷണിയും വേനൽചൂടും, വക വയ്ക്കാതെ സമ്മതിദായകരുടെ ഒഴുക്ക്; പോളിംഗ് 70 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കൊറോണ ഭീഷണിയും വേനൽചൂടും, വക വയ്ക്കാതെ പോളിംഗിന് ഉത്സാഹത്തോടെ സമ്മതിദായകരുടെ ഒഴുക്ക്. അഞ്ചുമണിവരെയുള്ള കണക്ക് പ്രകാരം എഴുപത് ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴും കാണാനുള്ളത്.

രാവിലെ കനത്ത പോളിംഗ് നടന്ന മിക്കയിടങ്ങളിലും ഉച്ച കഴിഞ്ഞതോടെ പോളിംഗ് മന്ദഗതിയിലായിരുന്നു. ഉച്ചവെയിൽ താഴ്ന്നതോടെ ജനം കൂട്ടമായി എത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.​കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ അന്തിമ ഘട്ടത്തിലേക്ക്​ കടക്കു​മ്പോൾ പോളിങ് ശതമാനം 70 ശതമാനം കടന്നു. വൈകുന്നേരം അഞ്ചുമണി വരെ​ 63.62 ആണ്​ പോളിങ്​ രേഖപ്പെടുത്തിയത്.

പുരുഷൻമാർ – 64.35 %, സ്ത്രീകൾ – 62.94 %,ട്രാൻസ് ജെൻഡർ- 30.10% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടർമാർ കുഴഞ്ഞ് വീണ് മരിച്ചു.

വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് തിരുവല്ലയിൽ മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെൻ്റ്. മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പുറകോട്ട് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

ജില്ലാടിസ്ഥാനത്തിൽ പോളിംഗ് നാല് മണിവരെ
തിരുവനന്തപുരം 55.2
കൊല്ലം 57.7
പത്തനംതിട്ട 56.6
ആലപ്പുഴ 60.2
കോട്ടയം 53.5
ഇടുക്കി 55.6
എറണാകുളം 62.7
തൃശൂർ 61.3
പാലക്കാട് 62.9
മലപ്പുറം 57.8
കോഴിക്കോട് 65.2
വയനാട് 60
കണ്ണൂർ 64.6
കാസർകോട് 60.7
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊറോണ രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗാണുള്ളത്.പോളിംഗ് ദിവസത്തിലും ശബരിമല വിഷയം കത്തി നിന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രസ്താവനയാണ് ഇതിന് പിന്നിൽ. പിന്നാലെ യുഡിഎഫ് നേതാക്കൾ പതിവിൽ നിന്നും വിഭിന്നമായി കടുത്ത ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ സംഘർഷങ്ങളുണ്ടായി, കള്ളവോട്ട് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ചിലയിടങ്ങളിൽ തർക്കങ്ങളുണ്ടായത്. ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനിലെ തകരാറും പോളിംഗ് തടസപ്പെടാൻ കാരണമായി.