രാജ്യത്തിൻ്റെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, ന്യുനപക്ഷാവകാശങ്ങൾ, മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കുക; അഴിമതിയ്ക്കും അക്രമത്തിനും കൂട്ടുനിൽക്കുന്നവരാകരുത് വിജയിക്കേണ്ടത്: ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: രാജ്യത്തിൻ്റെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, ന്യുനപക്ഷാവകാശങ്ങൾ ഭരണഘടനഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കേണ്ടതെന്ന് ചങ്ങനാശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.

അവർ അഴിമതിയ്ക്കും അക്രമത്തിനും കൂട്ടുനിൽക്കുന്നവരാകരുത്. സ്വന്തം നേട്ടത്തിനുവേണ്ടിയല്ലാതെ പൊതുജനക്ഷേമം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്നവരാകരാകണം. മതസൗഹാർദ്ദത്തിന് യാതൊരു കോട്ടവും വരാതിരിക്കാൻ പരിശ്രമിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടത്.

നീതിയും ധർമ്മവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശിൽപികൾ ആകേണ്ടവരാണ് ഭരണാധികാരികൾ. നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാൻ അവർ തയ്യാറാകണം. രാജ്യത്തിൻ്റെ ജനാധിപത്യം അക്ഷരാർത്ഥത്തിൽ യാഥാർഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്വത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. അതിനാൽ ആരുടെയും സമ്മർദ്ദ തന്ത്രങ്ങൾക്കും ദുസ്വാധീനങ്ങൾക്കും വഴിപ്പെടാതെ ഉത്തമബോധത്തോടെ ശരിയായ ക്രൈസ്തവ മനഃസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് മാർ ജോസഫ് പെരുന്തോട്ടം അഭ്യർത്ഥിച്ചു.

എല്ലാ അധികാരവും ദൈവത്തിൽനിന്നാണ്. രാഷ്ട്രീയധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമ്മനിഷ്‌ഠയിലും നയിക്കാൻ വേണ്ടി നൽകപ്പെട്ടിരിക്കുന്നു. അത് ഏകാധിപത്യത്തിന്റെയും സ്വാച്ഛതിപത്യത്തിന്റെയും ശൈലി ആകരുത്. ജനാധിപത്യവും അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണസംവിധാനം സംജാതമാകാൻ പ്രാർത്ഥിക്കുകയും ചെയ്യാം.

ജനാധിപത്യവ്യവസ്ഥിതിയിൽ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും സുപ്രധാന അവകാശവും ഗൗരവമേറിയ ചുമതലയുമാണ്.

വോട്ടവകാശമുള്ള എല്ലാവരും യാതൊരു ഉദാസീനതയും കൂടാതെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന സമയത്തേയ്ക്കു മാറ്റിവയ്ക്കാതെ നേരത്തെതന്നെ വോട്ട് ചെയ്യുവാൻ ഏവരും ശ്രദ്ധിക്കണം. വോട്ടുപാഴായി പോകാതിരിക്കാൻ ജാഗ്രത വേണമെന്നും ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.