നെയ്യാറ്റിൻകരയിൽ യുവാവിന് നേരേ ആൾക്കൂട്ട ആക്രമണം

തിരുവനന്തപുരം: മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന് നേരേ ആൾക്കൂട്ട ആക്രമണം. നെയ്യാറ്റിൻകര ടിബി ജങ്ഷനിലെ മാർക്കറ്റിന് സമീപത്തെ മത്സ്യവ്യാപാര സ്ഥാപനത്തിലെ കുടപ്പന സജീവിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സ്യം കയറ്റിവന്ന വാഹനം അമിതവേഗത്തിൽ ചന്തയിലേക്ക് പ്രവേശിച്ചത് ചോദ്യം ചെയ്തതിനാണ് സജീവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചതെന്നാണ് വിവരം. യുവാവിനെ പിന്തുടർന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു സംഭവം. സജീവും ചന്തയിലെ മറ്റു ചിലരും തമ്മിൽ നേരത്തെ തർക്കംനിലനിന്നിരുന്നതായും ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത് ഉടൻതന്നെ പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.