ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന സ്ത്രീയെ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി; നാല് അന്തര്‍സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: പശ്ചിമ ബംഗാൾ സ്വദേശിനിയായ 19 കാരിയെ ബിരിയാണി ഉണ്ടാക്കി നൽകണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30) മുകളിൻ അൻസാരി (28) മോനി എന്നുവിളിക്കുന്ന മുനീറുൽ (20)ഷക്കീബുൽ മണ്ഡൽ (23) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വെങ്ങോല എൺപതാം കോളനിയിൽ ഭർത്താവുമൊന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഇവരുടെ ഭർത്താവ് ജോലിക്ക് പോയതിന് ശേഷം ഇവരോട് സൗഹൃദം നടിച്ചെത്തിയ പ്രതികൾ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം മുറിയിലെത്തിയ യുവതിയെ പ്രതികൾ ചേർന്ന് ബലാത്സംഗം ചെയ്തു.

സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാൻ പ്രതികൾ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടുന്നത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡി.വൈ. എസ്.പി ജയരാജ്, സി.ഐ രാഹുൽ രവീന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.