വിശുദ്ധ വാരത്തിന് തുടക്കമായി; ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നു

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കുകയാണ്‌ വിശ്വാസികൾ. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസീസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലെ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടക്കുകയാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു. കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ചാണ് പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്.

ഈശോയുടെ ത്യാഗത്തിൻ്റെ മഹനീയ മാതൃക ഉൾക്കൊണ്ട് വിശ്വാസജീവിതം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
നെടുങ്കുന്നം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ ഓശാന തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർ പെരുന്തോട്ടം. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് അതിരൂപതയിലെ വിവിധ പള്ളികളിൽ വിശ്വാസികൾ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കാളികളായി.