കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചയച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ വിവാദ നായകനും കൊലക്കേസ് പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരച്ചുവിളിച്ചു. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ചട്ടം മറികടന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരുന്നത്.

ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ യൂസുഫിനെയും തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചയച്ചിട്ടുണ്ട്. ഇരുവർക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജാഫർ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവൈക നഗർ, എഗ്മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നൽകിയിരുന്നത്.

ക്രിമിനൽ കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാൻ പാടില്ലെന്ന ചട്ട പ്രകാരമാണ് ഇതുമറികടന്ന ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചയച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ മറികടന്ന് ശ്രീറാമിനെ തിരഞ്ഞെടുപ്പ് ചുമതല നൽകിയ നടപടിക്കെതിരെ സിറാജ് ഡയറക്ടർ എ സൈഫുദ്ദീൻ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ചീഫ്‌ സെക്രട്ടറി വി പി ജോയി എന്നിവർക്കാണ് പരാതി നൽകിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞയാഴച സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.

ഇത്തരം നിയമനങ്ങൾക്കായി ഓരോ സംസ്ഥാനത്ത് നിന്നും കളങ്കരഹിതരായ ഉദ്യോഗസ്ഥരെയാണ് അതത് ചീഫ് സെക്രട്ടറിമാർ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷന് ശിപാർശ ചെയ്യുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ ഇതും ലംഘിക്കപ്പെട്ടതായി സിറാജ് മാനേജ്‌മെന്റ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസിഫ് കെ യൂസുഫ് വ്യാജ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ടാണ് ക്രിമിനൽ കേസ് നേരിടുന്നത്. സിവിൽ സർവീസിന് പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഇയാൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നത്.