എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം; അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഗവർണറുടെ അനുമതി തേടി

തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷ് എക്സ് എം.പിയുടെ ഭാര്യ നിനിത കാണിച്ചേരിയെ സംസ്കൃത സർവകലാശാലയിൽ വഴിവിട്ട് നിയമിച്ചതിനെതിരേ നൽകിയ പരാതി അന്വേഷിക്കാൻ ഗവർണറുടെ അനുമതി തേടാൻ വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി. നിനിത കാണിച്ചേരിയെ വഴിവിട്ട് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമിച്ചതും ഇന്റർവ്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സ്കോർ പോയിന്റ് കൂട്ടിയതും അന്വേഷിക്കണമെന്നാണ് പരാതി.

ഭാഷാ വിദഗ്ധരായ ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ശുപാർശ തള്ളിക്കളഞ്ഞ് നികിതയെ നിയമിച്ചത് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇതെതുടർന്നാണ് ഗവർണറുടെ അനുമതിക്കായി വി ജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്.

പ്രസ്തുത നിയമനത്തിന് വിസി ഉത്തരവാദിയാണെന്ന ആരോപണം ഉള്ളത് കൊണ്ട് വിസി ക്കെതിരെ അന്വേഷണം നടത്താൻ വി സിയുടെ നിയമനാധികാരിയായ ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതെ തുടർന്നാണ് വിജിലൻസ് പ്രോസീക്യൂഷൻ ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.