മധ്യകേരളത്തിൽ ശക്തമായ മഴ; കോട്ടയത്തും എറണാകുളത്തും ശക്തമായ ഇടിയും കാറ്റും; വൻ നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊച്ചി,അങ്കമാലി,കാലടി മേഖലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നഷ്ടമുണ്ടായി. അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശം സംഭവിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാൻ നടപടികൾ സ്വീകരിച്ചു.

എറണാകുളം നഗരത്തിൽ അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും തീവണ്ടി ഗതഗാതം തടസപ്പെട്ടു.

ജനശതാബ്ദിയടക്കം പല തീവണ്ടികളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. വേനൽ മഴയിൽ ആലുവ ഗസ്റ്റ്‌ ഹൗസ് കോംപൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു. ജനറേറ്റർ റൂം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്.

ആലുവ ഗസ്റ്റ്‌ ഹൗസിന്റെ അനക്സ് കെട്ടിടത്തിനും നാശ നഷ്ടം ഉണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായി.