പ്രളയ ദുരിതാശ്വാസം ലഭിക്കാത്ത കുട്ടനാട്ടുകാർക്ക് അടിയന്തിര സഹായം; റവന്യു വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി

കൊച്ചി: കുട്ടനാട് നിവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസം സാമ്പത്തിക സഹായം അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ റവന്യു വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
കുട്ടനാട് എടത്വ സ്വദേശി ജെയ്‌സപ്പന്‍ മത്തായിയാണ് പ്രളയ ദുരിതാശ്വാസം നല്കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടനാടും സമീപ പ്രദേശത്ത് ഉള്ള ഭൂരിഭാഗം ജനങ്ങളും കര്‍ഷകരാണ്.

പ്രളയത്തില്‍ വെള്ളം കയറി കൃഷിക്കും വീടുകള്‍ക്കും വന്‍ നാശ നഷ്ടമാണ് സംഭവിച്ചത്.ജീവനില്‍ രക്ഷ തേടി അട്ടത്ത പ്രദേശങ്ങളിലേക്ക് ഇവര്‍ക്ക് മാറി താമസിക്കേണ്ടി വന്നത് മാസങ്ങളോളമാണ്. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത് മൂലം താമസിക്കാന്‍ പറ്റാത്ത കുടുംബങ്ങള്‍ നിരവധിയാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ അടിയന്തര ദുരിതാശ്വാസം എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സംസ്ഥാന സര്‍ക്കാര്യം,സംസ്ഥാന ദുരന്ത നിവാരണ പരിപാലന അതോരിറ്റിയുമാണ് കേസിലെ എതിര്‍കക്ഷികള്‍.