ചങ്ങനാശേരിയിൽ വി ജെ ലാലിക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകൻ ചിഹ്നം; കേരളാ കോൺഗ്രസ് ചിഹ്നത്തിലെ പ്രതിസന്ധിക്ക് വിരാമം

കോട്ടയം: ചങ്ങനാശേരിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥി വി ജെ ലാലിക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകൻ ചിഹ്നമായി അനുവദിച്ചതോടെ പി ജെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിലെ പ്രതിസന്ധി ഒഴിഞ്ഞു. ഇതോടെ കേരളാ കോൺഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികൾക്കും ഒരേ ചിഹ്നമായി. ചങ്ങനാശേരിയില്‍ ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബേബിച്ചന്‍ മുക്കാടന്‍റെ പത്രിക സ്വതന്ത്ര വിഭാഗത്തിൽ പരിഗണിച്ചതോടെയാണ് കേരളാ കോൺഗ്രസിന് മുന്നിലെ പ്രതിസന്ധി ഒഴിഞ്ഞത്.

കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. ചങ്ങനാശേരി ഒഴികെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലും വേറെ രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ ഈ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ല. ചങ്ങനാശേരിയില്‍ വിജെ ലാലിക്ക് പുറമെ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബേബിച്ചന്‍ മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് ആവശ്യമായി വന്നിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന പേരില്‍ ബേബിച്ചന്‍ നല്‍കിയ പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റ് രേഖകളും ഹാജരാക്കാത്തതാണ് കാരണം. അതെ സമയം, സ്വതന്ത്ര സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക വരണാധികാരി അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കാണ് മുന്‍തൂക്കം. പിജെ ജോസഫ് വിഭാഗത്തിന് ചങ്ങനാശേരി സീറ്റ് വിട്ട് നല്‍കിയതിനെ തുടര്‍ന്ന് ഡിസിസി അംഗമായിരുന്ന ബേബിച്ചന്‍ മുക്കാടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് മത്‌സരിക്കാനിറങ്ങിയത്.