വീട്ടിൽ അതിക്രമിച്ചുകയറി പീഡനത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി

ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭർത്താവ് ജോലിക്ക് പോയ സമയത്ത് 13കാരനായ മകനും യുവതിയുമാണ് വീട്ടിലുണ്ടായിരുന്നത്. കവർച്ചക്കാരൻ കയറിയെന്ന് ഭയന്ന് മകൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു.

പ്രതി അക്രമിക്കാൻ ശ്രമിച്ച സമയത്ത് , കട്ടിലിൽ കരുതിവെച്ച കത്തിയെടുത്ത് യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. യുവതിക്കെതിരെ പ്രതിയും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.