കേരളത്തിന് ആവശ്യം ഇടുങ്ങിയ സാമുദായിക-വര്‍ഗീയ-മത-പാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ : കെസിബിസി

കൊച്ചി: ഇടുങ്ങിയ സാമുദായിക-വര്‍ഗീയ-മത-പാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന് ആവശ്യമെന്ന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
കെസിബിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേരള കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളതെന്ന്
കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി,വൈസ് പ്രസിഡന്റ്, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍,
സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും തയ്യാറാകണമെന്നതാണ് സഭയുടെ താത്പര്യം.

കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വഹിച്ച് ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറാകണം.

പലകാര്യങ്ങളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃകആയിരിക്കുകയും ചെയ്യുന്നതുപോലെ ഭാരതത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരളജനത മാതൃകയാകേണ്ടതാണ്. സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം.

സമൂഹത്തില്‍ ഏറ്റവുമധികം ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നേതാക്കള്‍ മാത്രമേ, ഫ്രാന്‍സിസ് പാപ്പ തന്റെ ചാക്രികലേഖനമായ ‘ഫ്രത്തെല്ലി തൂത്തി’യില്‍ പറയുന്നതുപോലെ, ‘ഉപവിയുടെ രാഷ്ട്രീയ’ക്കാരാകൂ.

ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടത്. അത്തരം ചില വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  1. മതസാംസ്‌കാരിക, സമുദായിക പാരമ്പര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍ എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുക.
  2. മതസൗഹാര്‍ദം നിലനിര്‍ത്താനുതകുന്ന തുറന്ന സമീപനങ്ങള്‍ സൃഷ്ടിക്കുക.
  3. മതേതര മൂല്യങ്ങള്‍ക്ക് ഒട്ടുംതന്നെ കുറവു വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
  4. ദളിത് ക്രൈസ്തവര്‍ക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക.
  5. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക.
  6. കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇതരതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നല്ല അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണവും ന്യായമായ വേതനം ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തുക.
  7. മലയോരകര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കുക.
  8. കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക.
  9. കടല്‍ത്തീരസംരക്ഷണത്തിനുവേണ്ടിയുള്ള ഭിത്തി നിര്‍മ്മാണം നടപ്പിലാക്കുക.
  10. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജുമെന്റുകള്‍ക്ക് നീതിയുക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കുക.
  11. മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക സമുദായങ്ങളുടെ സംവരണത്തിനു കുറവു വരുത്താത്തവിധം ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.
  12. കോഴയും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സത്ഭരണം സാധ്യമാക്കുക.

അനേക കാലങ്ങളായി ക്രൈസ്തവസമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുള്ളതാണ്. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ല.

ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് നാടിന്റെ നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സന്മനസ്സുള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനം നിര്‍വഹിക്കേണ്ടതെന്ന് കെസിബിസി പ്രസ്താവനയിൽ പറയുന്നു.