രണ്ടില ജോസിന് തന്നെ; ജോസഫ് വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: കേരളാ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസിന് നൽകിയതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നൽകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ജോസഫിൻ്റെ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാർട്ടിയിലെ പിളർപ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി. ഇതോടെ ഇക്കാര്യത്തിൽ മാറ്റത്തിന് ഇനി സാധ്യതയില്ല.