കടുത്ത അവഗണ; പിസി ചാക്കോ കോൺഗ്രസ് വിട്ടു; സോണിയാ ഗാന്ധിക്ക് രാജികത്തു നൽകി

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് പി.സി ചാക്കോ കോൺഗ്രസ് വിട്ടു. പാർട്ടി അവഗണനയിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനമെടുത്തതെന്ന് പി.സി ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് പാർട്ടിയില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപനസമിതി മാത്രമേയുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസുകാരനായിരിക്കാൻ കേരളത്തിൽ ഇനി സാധിക്കില്ല. ഗ്രൂപ്പുകാരനായിരിക്കാൻ മാത്രമേയാകൂ. അത്തരമൊരു സംവിധാനത്തിൽ തുടർന്നു പ്രവർത്തിക്കാനാവാത്തതിനാലാണ് രാജിയെന്നും പി.സി ചാക്കോ വ്യക്തമാക്കി. നാളെ എങ്ങോട്ടുപോകുമെന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

കോൺഗ്രസിന്റെ എറ്റവും കരുത്തനായ പ്രസിഡന്റായിരുന്നു വി.എം സുധീരൻ. അദ്ദേഹത്തെ എല്ലാവരും പുകച്ചു പുറത്തുചാടിക്കുകയായിരുന്നുവെന്നും ചാക്കോ ആരോപിച്ചു. സ്ഥാനാർഥി നിർണയത്തിലോ മറ്റോ തന്നെ സഹകരിപ്പിക്കുന്നില്ല. പാർട്ടി കാര്യങ്ങൾ ആലോചിക്കുന്നില്ല തുടങ്ങിയവയായിരുന്നു ചാക്കോയുടെ ആരോപണം.

കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്നെ സജീവമായിരുന്നു.

1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും പിന്നീട് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1978-ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആന്റണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി 1980-1981 ലെ ഇ.കെ. നായനാർ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു.

1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ മുകുന്ദപുരത്ത് നിന്നും 1998-ൽ ഇടുക്കിയിൽ നിന്നും 2009-ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്‌സഭയിൽ അംഗമായി.

1999-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി.പി.എമ്മിന്റെ കെ.സുരേഷ് കുറുപ്പിനോടും 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമാനടൻ ഇന്നസെന്റിനോടും പരാജയപ്പെട്ടു. ടുജി സ്‌പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അധ്യക്ഷനായിരുന്നു പി.സി. ചാക്കോ.