ഉദ്ഘാടന ദിനത്തിൽ പാലാരിവട്ടം പാലത്തിൽ അപകടം; കാറിലേക്ക് ട്രക്ക് വന്ന് തട്ടി

കൊച്ചി: ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ ചെറിയ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കകമാണ് അപകടം. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല.പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്.

അഞ്ച് മാസം കൊണ്ടാണ് പാലം പൊളിച്ചു പണിതത്. എട്ട് മാസത്തെ സമയപരിധി നിലനിൽക്കെയാണ് ചുരുങ്ങിയ സമയം കൊണ്ട് പാലം പണി പൂർത്തിയാക്കിയത്. നൂറ് വർഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതർ നൽകുന്ന ഉറപ്പ്.

പാലാരിവട്ടം പാലം കുടി തുറന്ന് നൽകിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്.

‘പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാകരുത്. അഴിമതി പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആദ്യത്തേത് പാലം അടയ്ക്കാനായിരുന്നു. രണ്ടാമത്തേത് മദ്രാസ് ഐഐടിയിലെ വിദഗ്ധ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു.

മൂന്നാമത്തേത് വിജിലൻസ് അന്വേഷണത്തിലുള്ള ഉത്തരവായിരുന്നു. മൂന്നും നടന്നു. പിന്നീട് പാലം പൊളിച്ച് പണിയാൻ വിദഗ്‌ധോപദേശം ലഭിച്ചതോടെ ഇ.ശ്രീധരന് ചുമതല നൽകുകയും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകുകയും ചെയ്തു’- മന്ത്രി ജി സുധാകരന് പറഞ്ഞു.